ഇത് നമ്മുടെ കൊങ്ങിണിപൂവ്. നാട്ടിൽ അന്യമായികൊണ്ടിരിക്കുന്ന പുഷ്പിണി...
ഈ ഫോട്ടൊയിൽ കാണുന്ന പൂവ് ഫിനാലെ ലിഗുറീയായിലെ ഒരു തെരുവിലെ പൂച്ചട്ടിയിൽ നിന്നും.
ഒരു പക്ഷേ ഈ കൊങ്ങിണി ലോകത്തെല്ലായിടത്തും കണ്ടേക്കാം. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത് ഈ സസ്യം സർവ്വസാധാരണമായിരുന്നു.
ഒരിക്കൽ നമ്മുടെ മുറ്റത്തിന് അലങ്കാരമായിരുന്ന ചെമ്പരത്തിയും,തുളസിയും,മന്ദാരവും,പിച്ചിയും,മുല്ലയും,നന്ത്യാർവട്ടവും,പുഷ്പരാജനും, എല്ലാം പല വിദേശസസ്യങ്ങൾക്കും വഴിമാറിക്കൊടുത്തിരിക്കുന്നു.എല്ലാസസ്യങ്ങളും നല്ലതുതന്നെ പക്ഷേ നമ്മുടേതായവയെ പടിയടച്ച് പിണ്ഡം വെച്ചിട്ടാകരുത് മറ്റുള്ളവയെ പ്രതിഷ്ടിക്കാൻ എന്നുമാത്രം.
നമ്മുടെ ചുറ്റുവട്ടത്തുള്ള പ്രകൃതിക്ക് നമ്മുടെ സ്വഭാവത്തെതന്നെ സ്വാധീനിക്കാൻ കഴിയും എന്നുള്ളത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു പല നാടൻ ചെടികളും. അവയിൽ പലതും ഔഷധങ്ങളുമാണ്.അവയുടെ സൗരഭ്യം പോലും മനസ്സിനെ കുളിർപ്പിക്കാൻ കഴിവുള്ളതായിരുന്നു. ഒരു ചെറി പനിയോ, തലവേദനയോ വന്നാൽ അവയിൽ ചിലതിന്റെ നീരു കുടിക്കുകയോ നെറ്റിയിൽ അരച്ചിടുകയോ ചെയ്താൽ മതിയായിരുന്നു...
അതുപോലെ തന്നെ, ഈറൻ മുടിയിൽ തുളസ്സിക്കതിർച്ചൂടിയ നാടൻ പെണ്ണും,മുല്ലപ്പൂചൂടിയ മലയാളപ്പെൺകൊടിയും, കാളിദാസ ശാകുന്തളത്തിലെ വനജോത്സനയും, മുല്ലമൊട്ടുപോലെയുള്ള ദന്തനിരകളും, കമലാക്ഷിയും, പങ്കജാക്ഷനും, അരവിന്ദനും ഒക്കെ നമ്മുടെ പ്രതീകങ്ങളും പ്രതിബിംബങ്ങളും ആയിരുന്നു...
ഇന്ന് നമ്മൾ നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കു. അവയിൽ പലതും മരുന്നായി ഉപയോഗിക്കാൻ ആവില്ല എന്നതൊപോകട്ടെ,അതിന്റെ നീരോ കറയോ ഉള്ളിൽ ചെന്നാൽ ചിലപ്പോൾ ജീവൻ തന്നെ അപകടപ്പെട്ടേക്കാം.
വസന്തവും പൂക്കളും നഷ്ടപ്പെട്ട് കൃത്രിമമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന്, കടലാസ്പൂക്കൾകൊണ്ടും നിറം കലർത്തിയ ഉപ്പുപരലുകൾകൊണ്ടും പൂക്കളം ചമച്ച് നാം പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു..