Friday 24 October 2008

വിദ്യാഭാസം

ക്ലാസ്സിൽ സ്ഥിരമായി എത്താതിരുന്നകാരണത്താൽ, കിൻഡർഗർട്ടനിൽ പഠിക്കുന്ന അലോക ഗുപ്ത എന്ന അഞ്ചുവയസ്സുള്ള കുഞ്ഞിനെ, സ്കൂളധികൃതർ 50 മീറ്ററൊളം കെട്ടിവലിച്ചിഴച്ചു. രണ്ടു മണിക്കൂറോളം കുട്ടി ആരും സഹായിക്കാൻ ഇല്ലാതെ തളർന്നുകിടന്നു. ഉത്തരപ്രദേശിൽ ലക്നൗവിൽ നിന്നും അകന്ന് റിയോറിയ ജില്ലയിൽ ബാഗുചാഗട്ട്‌ ഗ്രാമത്തിലാണ്‌ സംഭവം...

ഗുരു - അജ്ഞതയുടെ ഇരുളിനെ മുറിച്ച്‌ നീക്ക‍ീ പ്രകാശത്തിന്റെ ജ്ഞാനം പകർന്നു നൽകേണ്ടവൻ...

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ
ഗുരുർദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവ നമഃ

പരബ്രഹ്മവും ജീവിതബ്രഹ്മവും സ്വാർഥമാക്കുന്ന ശക്തിയാണ്‌ ഗുരു.

ഭാരതത്തിൽ ഒരിക്കൽ ജ്ഞാനപരിജ്ഞാനം ഗുരുകുലവിദ്യാഭ്യാസരീതിയിൽ ആയിരുന്നു.തന്റെ അറിവ്‌ തനിക്കൊപ്പം ഒരു കുടുംബംപോലെ വസിക്കുന്ന ശിഷ്യഗണത്തിന്‌ പ്രതിഫലേഛയില്ലാതെ പകർന്നു നൽകുന്ന ഗുരുക്കന്മാരും സമർപ്പിതജീവിതചര്യക്കൊപ്പം അറിവിനെ ദൈവമുഖത്തുനിന്നെന്നപോലെ ഏറ്റുവാങ്ങുന്ന വിദ്യാർത്ഥിക്കളും.അതായിരുന്നു നമ്മുടെ പാരമ്പര്യം.

ഇന്ന് അതൊരു കച്ചവടമായി തരം താഴ്‌ന്നിരിക്കുന്നു.അദ്ധ്യാപകർക്ക്‌ ഇന്ന് അതൊരു തൊഴിൽമാത്രമായി മാറിയിരിക്കുന്നു.ഒരു കുരുന്നിന്റെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രേരകമാവുകയും പ്രേരണനൽകുകയും ചെയ്യേണ്ട വ്യക്തിത്വമാണ്‌ അദ്ധ്യാപകന്‌ വേണ്ടത്‌. അദ്ധ്യാപനം ഒരു ജീവിതചര്യയാണ്‌. വിദ്യാർത്ഥികൾക്കായി ഉഴിഞ്ഞുവെയ്ക്കേണ്ട ഒരു തപസ്യയാണ്‌ അത്‌. ആത്മാർപ്പണം ചെയ്ത ആദ്ധ്യാപകർക്ക്‌ മഹനീയ വ്യക്തികളെയും സമൂഹത്തേയും അതിലൂടെ രാഷ്ട്രത്തേയും രൂപപ്പെടുത്തുവാൻ ആവുമെന്നതിനാൽ അത്‌ ഒരു മഹനീയ പദവിയാണ്‌.

ഇന്ന് വഴിതെറ്റി എത്തപ്പെട്ടവരും ചിലസാഹചര്യങ്ങളാൽ അദ്ധ്യാപകവേഷം അണിയേണ്ടിവന്നവരും ഏറിയതിനാൽ, സിലബസ്സിനപ്പുറമുള്ളതൊന്നും വിദ്യാർത്ഥികൾക്കായി പകർന്നുനൽകാൻ അവർക്ക്‌ താൽപര്യം ഉണ്ടാകാറില്ല. വിദ്യാർത്ഥിക്ക്‌ അദ്ധ്യാപകരെ സ്വജീവിതത്തിൽ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയായി ഹൃദയത്തിൽ പ്രതിഷ്ഠിക്കാനും ആവുന്നില്ല.

വിദ്യാസമ്പന്നരെന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ ശിഷ്യഗണത്തിനുമുമ്പിൽ അദ്ധ്യാപകന്റെ ഗളഛേദനം നടക്കുന്നു. വിദ്യാഭ്യാസചർച്ചകളിൽ അദ്ധ്യാപകർ അദ്ധ്യാപകരുടെ കരങ്ങളാൽ മർദ്ദനമേറ്റ്‌ മരണപ്പെടുന്നു.ക്രൂരതയിൽ സായൂജ്യം തേടുന്ന അദ്ധ്യാപകരിൽനിന്നും മാനസികവും ശാരീരികവുമായ പീഡകൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾ പിടയുന്നു. വിദ്യാർത്ഥികളാൽ വിദ്യാധായകരും അവഹേളിക്കപ്പെടുന്നു...ഈ പോക്ക്‌ തുടർന്നാൽ മൂല്യച്യൂതിവന്ന ഒരു രാഷ്ട്രവും വഷളന്മാരുടെ ഒരു സമൂഹവുമായിരിക്കും ഭാവിയിൽ ഇവിടെ ഉണ്ടാവുക.

സ്വാർത്ഥമോഹത്താൽ ശിഷ്യരുടെ പെരുവിരൽ അറുത്തെടുക്കുന്ന ഗുരുക്കന്മാരും, പണത്തിന്റെ കിലുക്കത്തിനായി വിദ്യയും ഗുരുവിനെയും ഒറ്റിക്കൊടുത്തിട്ട്‌ ജീവിതനൈരാശ്യത്തിന്റെ കഴുവിലേറി ഒടുങ്ങുന്ന ശിഷ്യരും ഇന്ന് പെരുകിവരുന്നു..
എവിടെയാണ്‌ നമ്മുക്ക്‌ പിഴവുകൾ പിണഞ്ഞതെന്ന് പുനർചിന്തനം നടത്തേണ്ടിയിരിക്കുന്നു. മാതാപിതാഗുരു ദൈവം എന്ന് ഉരുവിട്ട്‌ പഠിച്ചിരുന്ന സംസ്ക്കാരം തകരാതിരിക്കട്ടെ... വിദ്യാഭ്യാസം വെറും ആഭാസമായി അധഃപതിക്കാതിരിക്കട്ടെ....

Sunday 12 October 2008

വർണ്ണ ദൈവങ്ങൾ

ക്ഷേത്രത്തിൽ പ്രവേശിച്ചതിന്‌ ബീഹാറിൽ ദളിതനെ വെടിവെച്ചുകൊന്നു.

നളന്ദ ജില്ലയിൽ ജിയാർ ഗ്രാമത്തിലെ ദുർഗ്ഗാക്ഷേത്രത്തിൽ പ്രസാദം വങ്ങാൻ എത്തിയ കുരു പസ്വാൻ ആണ്‌ മേൽജാതിക്കാരുടെ വെടിയേറ്റ്‌ മരിച്ചത്‌.

ദേവാലയങ്ങളിൽ പോലും വർണ്ണവിവേചനം... ഏതെങ്കിലും ദൈവം ഇത്‌ പൊറുക്കുമോ? ദൈവത്തെ പോലും സവർണ്ണനെന്നും അവർണ്ണനെന്നും തരം തിരിക്കുന്നവർ ആരാധന നടത്തുന്നതിൽ എന്താണ്‌ അർത്ഥമുള്ളത്‌?

വൈക്കം സത്യാഗ്രഹവും, ശ്രീനാരായണഗുരുവിന്റെ ഈഴവ ശിവപ്രതിഷ്ഠയും, അംബേദ്ക്കറുടെ നേതൃത്വത്തിൽ മഹറുകളുടെ ബുദ്ധമത സ്വീകരണവും ഒക്കെ നടന്നത്‌ ഈ വിവേചനത്തിനെതിരെ ആയിരുന്നു. ജീവിതത്തിന്റെ കഷ്ടതയിൽ തളർന്നുവീഴുന്ന മനുഷ്യന്‌ ദൈവത്തെയെങ്കിലും ഒന്ന്‌ ഉറക്കെ വിളിക്കുന്നതിനും മനമുരുകി ഒന്നു പ്രാർത്ഥിക്കുന്നതിനുവേണ്ടീ.... മനുഷ്യന്റെ ആ അവകാശത്തെ പോലും വർണ്ണത്തിന്റെ പേരിൽ നിഷേധിക്കുന്ന അധഃമരെ മനുഷ്യൻ എന്ന്‌ ഗണത്തിൽ പെടുത്താൻ ആവുമോ?.


ആധുനിക ഇന്ത്യ ചന്ദ്രനിലേയ്ക്ക്‌ കുതിക്കുമ്പോൾ, ഗ്രാമകിണറ്റിൽ നിന്നും കുടിക്കാൻ വെള്ളം കോരി എന്ന കുറ്റത്താൽ ദളിതസ്ത്രീ നഗ്നയായി ജനമധ്യത്തിലൂടെ നടത്തപ്പെടുന്നു.ദേവിക്ഷേത്രത്തിൽ പ്രവേശിച്ച അവർണ്ണൻ വെടിയേറ്റ്‌ പിടയുന്നു. അധ്വാനത്തിന്‌ കൂലിചോദിക്കുന്നവൻ മർദ്ദിക്കപ്പെടുന്നു. ഗോഹത്യക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തപ്പെടുമ്പോഴും മറുവശത്ത്‌ മനുഷ്യക്കുരുതികൾ നടമാടുന്നു. മനുഷ്യന്‌ ഒരു മൃഗത്തിന്റെ പരിഗണന പോലും പലപ്പോഴും നമ്മുടെ ഈ മാതൃരാജ്യത്ത്‌ നിഷേധിക്കപ്പെടുന്നു.ഈ വാർത്തകൾ കേട്ട്‌ ലോകർ ചോദിക്കുന്നു "ഇന്ത്യക്കാർക്ക്‌ എങ്ങനെ ഇത്ര ക്രൂരർ ആകാൻ കഴിയും?"


സഹസ്രാബ്ദങ്ങളുടെ സംസ്ക്കാരം ഉള്ളവരെന്നഭിമാനിക്കുന്ന ഭാരതീയർ പുരോഗതിയിലോ ? അതോ അധോഗതിയിലോ?മതത്തിന്റേയും ജാതിയുടേയും വർണ്ണത്തിന്റേയും പാരതന്ത്ര്യത്തിൽ നിന്ന്‌ നാം ഇനി എന്ന്‌ സ്വാതന്ത്ര്യം പ്രാപിക്കും?


പുതുതലമുറയുടെ മനസ്സിലെങ്കിലും ഈ വിഷം ആരും കുത്തിവെക്കാതിരുന്നെങ്കിൽ....

Wednesday 1 October 2008

പോലീസ്‌ ശത്രുവോ മിത്രമോ ?

വിദേശരാജ്യങ്ങളിലേയ്ക്ക്‌ ഒന്നു കണ്ണോടിച്ചു നോക്കാം.
ആദ്യ ചിത്രത്തിൽ കാണുന്നത്‌ ഒരു പോലിസ്കാരനുമായി കുട്ടികൾ സൗഹൃദം പങ്കിടുന്നതാണ്‌.പോലീസ്‌ അവർക്ക്‌ വഴികാട്ടിയും, തിരക്കുള്ള സമയത്ത്‌ വഴിമുറിച്ച്‌ കടക്കാൻ സഹായിയും ഒക്കെ ആണ്‌.സ്കൂൾ കഴിഞ്ഞ്‌ മതാപിതാക്കളെ കാത്തു നിൽക്കുന്ന കൊചുകുട്ടികൾ അവർ എത്താൻ വൈകിയാൽ പോലീസുകരുടെ ഫോൺ ഉപയ്യോഗിച്ച്‌ അവരെ വിളിക്കുന്നത്‌ വളരെ പതിവുള്ള കാര്യമാണ്‌.
ജനങ്ങളോടുള്ള പോലീസുകാരുടെ സമീപനം വളരെമാന്യമാണ്‌. പോലീസ്‌ ഒരാളെ സമീപിച്ചാൽ ഉടനെ ആളെ അഭിവാദ്യം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ചെയ്യും. ആളിന്റെ പേരിൽ എന്തെങ്കിലും നിയമലഘനം നടന്നിട്ടുണ്ടെങ്കിൽ അത്‌ വ്യക്തമാക്കും. പിഴ ഈടാക്കേണ്ടതാണെങ്കിൽ അപ്പോൾത്തന്നെ അത്‌ എഴുതിനൽകും. കസ്റ്റഡിൽ എടുക്കേണ്ടതാണെങ്കിൽ വിവരം ധരിപ്പിച്ച്‌ അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ചെയ്യും. ഒ‍ാരോ പൗരനോടും അങ്ങേയറ്റം മന്യമായി ആണ്‌ പോലീസുകാരുടെ ഇടപെടൽ.ജനങ്ങളോടുള്ള കടമനിർവഹിക്കുന്നതിലും തൊഴിലിനോടുള്ള ആത്മാർത്ഥത പാലിക്കുന്നതിലും വളരെ നിഷ്ഠ ഉള്ളവരാണ്‌ അവിടങ്ങളിലെ പോലീസുകാർ...

ഇനി നമ്മുടെ നാട്ടിലേയ്ക്ക്‌ വരാം...
മഹോദരരോഗിയെ പോലെ കുടവയറും, (നെഞ്ചളവ്‌,തൂക്കം, ഉയരം, കായികശേഷി തുടങ്ങി എന്തെല്ലാം പ്രഹസനങ്ങളാണ്‌ ഉദ്യോഗാർത്ഥികളൊട്‌ നടത്തുന്നത്‌. പിന്നീട്‌ ഇത്‌ പാലിക്കപ്പെടുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും പരിശോധിക്കാറുണ്ടോ? എങ്കിൽ പലരേയും പിരിച്ചയക്കേണ്ടതായി വന്നേനെ...) കട്ടുകള്ളൻ വീരപ്പന്റെ മാതിരി കപ്പടമീശയും സദാ ചുവന്ന ഉണ്ടകണ്ണുകളുമായി, ഏതെങ്കിലും ഒരുവനെ പിടിച്ച്‌ കുനിച്ച്‌ നിറുത്തി കയ്ത്തരിപ്പും, നാക്ക്‌ വളച്ച്‌ കൊള്ളരുതായ്കകളെല്ലാം പറഞ്ഞ്‌ വായ്ത്തരിപ്പും മാറ്റുവാൻ പരതി നട്ക്കുന്ന ഭീകര ജന്തുക്കളാണ്‌ നമുക്ക്‌ പോലീസുകാർ. (അപവാദമായി വളരെ മാന്യൻമാരും വിരളമായി ഉണ്ട്‌... അവർ ക്ഷമിക്കുക...)
ഹോട്ടലുകളിൽ പണം കൊടുക്കാതെ ഭക്ഷിച്ചും, ബസ്സുകളിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്തും, കാണുന്നവരിൽ നിന്നെല്ലാം പണം പിടുങ്ങീ സ്വന്തം കീശവീർപ്പിച്ചും, വഴങ്ങാത്തവരുടെമേൽ കർത്തവ്യദുർവ്വിനയോഗംചെയ്തും മർദ്ദിച്ചും മദിച്ചും വാണ്‌ ജനങ്ങളെ ഞെക്കിപിഴിഞ്ഞ്‌ ചവച്ചരച്ച്‌ സേവിച്ചുകൊണ്ടിരിക്കുന്ന കാക്കിധാരികൾ...

ഇങ്ങനെ ഉള്ളവരിൽ നിന്നും ജനങ്ങൾ അകലം പാലിക്കുക സ്വഭാവികം മാത്രം. കള്ളൻമാരേക്കാൾ അവർ പോലീസിനെ ഭയക്കുന്നു.ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു. പോലിസ്‌ എന്തിന്‌ വേണ്ടി എന്ന് നാം മനസ്സിലാക്കണം.പോലീസുകാർ മോഷ്ടാക്കളുടെ കയ്യിൽ നിന്നു പോലും പങ്കുപറ്റി, കള്ളനും പോലീസും കളി കളിച്ച്‌, ജനങ്ങളെ ഇളിഭ്യരാക്കുന്ന എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറികൊണ്ടിരിക്കുന്നു. രസീതുകൾ ഇല്ലാതെ പണവും ഡോക്യുമന്റുകളും പോലീസുകാർക്ക്‌ നൽകേണ്ട ആവശ്യമില്ല. പരിശോധനകൾക്ക്‌ ശേഷം ഡോക്യുമന്റുകൾ മടക്കിനൽകാൻ പോലീസുകാർ ബാധ്യസ്ഥരാണ്‌. ആരെങ്കിലും നമ്മുടെ പരാതികൾക്ക്‌, വേണ്ട പരിഗണന നൽകുന്നില്ല എങ്കിൽ അവർക്കും മുകളിൽ ഉള്ളവരെ സമീപിക്കാൻ നാം സന്നധർ ആകണം. അല്ലാതെ പാതിവഴിയിൽ അത്‌ ഉപേഷിക്കുകയല്ല വേണ്ടത്‌. പോലീസിനെ വഷളാക്കുന്നതിൽ ജനങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌.

ജനങ്ങൾ അവരുടെ അവകാശങ്ങൾ മനസ്സിലാക്കുന്നതിനും, പോലീസുകാർ ജനങ്ങളോടുള്ള അവരുടെ പ്രതിബദ്ധത പാലിക്കുന്നതിനും ഇനിയും എത്രനാൾ കാത്തിരിക്കണം ???...
കാക്കി ഇട്ടവരും ജനങ്ങളും തമ്മിലുള്ള അകലം അകന്ന്, സമൂഹവിപത്തിനെതിരെ ഒന്നുചേർന്ന് പരസ്പരം സഹകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നിയമപാലകർ അത്‌ പാലിക്കുന്നതിലും പാലിപ്പിക്കുന്നതിലും നിഷ്ഠയുള്ളവർ ആകട്ടെ. അതിനായി പൗരധർമ്മങ്ങൾ ഹനിക്കപ്പെടാതിരിക്കട്ടെ....

"സത്യമേവ ജയതേ" എന്ന് രേഖപ്പെടുത്തിയിരിക്കുന്ന അശോക ചിഹ്നം പതിപ്പിച്ച തൊപ്പികൾ തലയിൽ അണിഞ്ഞ്‌ അധർമ്മങ്ങൾ ചെയ്തുകൂട്ടുന്ന കാപാലികരായി നമ്മുടെ പോലീസുകാർ അധഃപതിക്കാതിരിക്കട്ടെ......